Saturday, October 17, 2009

ലവ്‌ജിഹാദ്‌: വിശ്വാസസ്വാതന്ത്ര്യത്തെ തകര്‍ക്കാന്‍ പ്രണയശരമോ?




ഖാദര്‍ പി   

കോഴിക്കോട്‌ നഗരത്തിനടുത്ത ഞങ്ങളുടെ നാടിനെ നടുക്കിയ ഒരു പ്രണയവിവാഹം നടന്നു; 1984ല്‍. പെണ്‍കുട്ടി നാട്ടിലെ ഇസ്‌ലാമിക പാരമ്പര്യമുള്ള കുടുംബാംഗം. ചെക്കന്‍ നാട്ടിലെ തന്നെ ഒരു നായര്‍ കുടുംബത്തിലേത്‌. രംഗം കൊഴുത്തപ്പോള്‍ യുവാവ്‌ കോടതിയെ സമീപിച്ചു. ഹാജരാകാനായി പെണ്ണ്‌ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവിധ ഉറപ്പും നല്‌കിയതാണ്‌; ഉമ്മയെയും ഉപ്പയെയും വിട്ട്‌ ഒരുത്തന്റെ കൂടെയും താന്‍ പോവില്ലെന്ന്‌. ഉറപ്പിന്റെ കാഠിന്യം കാരണം ഉള്ള സ്വര്‍ണമെല്ലാം ധരിപ്പിച്ചാണ്‌ കോടതിയിലേക്ക്‌ കൊണ്ടുപോയതുപോലും. എന്നാല്‍ ചിലരൊക്കെ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു.


അങ്ങനെ റമദാന്റെ ആ നട്ടുച്ചക്ക്‌ ഇരുവരും കോടതിയില്‍ നിന്ന്‌ നേരെ നാട്ടില്‍ വന്നിറങ്ങി. അകമ്പടിയായി സി പി എമ്മിലും കോണ്‍ഗ്രസ്സിലും ആര്‍ എസ്‌ എസ്സിലും പെട്ട സുഹൃദ്‌ വൃന്ദവും. അന്നുതന്നെ അവര്‍ക്കിടയില്‍ സുലൈഖ സുരേഖയായി. പൊട്ടുതൊട്ട്‌ നവദമ്പതികള്‍ നാട്ടിലൂടെ ഉലാത്തുന്നത്‌ കണ്ട്‌ മുസ്‌ലിംകളുടെ നാവിറങ്ങിപ്പോയി. കണ്ണുകള്‍ മാറിനടന്നു. മകളെ നേര്‍വഴിക്ക്‌ നടത്താത്തതിന്‌ മഹല്ല്‌ ആ കുടുംബത്തോട്‌ അകലംപാലിച്ചു. മകളും ഭര്‍ത്താവും തൊട്ടുമുന്നിലൂടെ വിഹരിക്കുന്നത്‌ കാണാനാവാതെ ആ കുടുംബം മറ്റൊരു നാട്ടിലേക്ക്‌ താമസം മാറ്റി. ഈ സംഭവം നാട്ടിലെ മുസ്‌ലിംജീവിതത്തെ എത്രത്തോളം ബാധിച്ചുവെന്നുവെച്ചാല്‍ പെണ്‍കുട്ടികളെ ഹൈസ്‌കൂളിനപ്പുറം പറഞ്ഞയക്കുന്നത്‌ അപകടമാണെന്ന സന്ദേശം വിദ്യാഭ്യാസ തല്‌പരരായ കുടുംബങ്ങളെപ്പോലും സ്വാധീനിച്ചു. ഉന്നതവിദ്യാഭ്യാസം തേടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു.


നാടുവിട്ടുപോയ ആ കുടുംബം പിന്നീട്‌ തിരിച്ചെത്തി. ഇന്നിപ്പോള്‍ ഇരുവീട്ടുകാരും നാട്ടിലൂടെ കണ്ടാല്‍ മിണ്ടാതെ ജീവിച്ചുപോരുന്നു. എന്നാല്‍ ഡ്രൈവറായ യുവാവിന്‌ നാട്ടിലെ മുസ്‌ലിം ബസ്സുടമകള്‍ നാട്ടിലെ ബസ്സില്‍ തന്നെ ജോലി കൊടുത്തു. സാധാരണ ബന്ധം, സാധാരണ സൗഹൃദം. ഇപ്പോഴയാള്‍ ഗള്‍ഫില്‍ ജോലിതേടിപ്പോവുകയും ചെയ്‌തു. അടുത്തകാലത്തായി നാട്ടിലെ മുസ്‌ലിംകുടുംബത്തില്‍ പിറന്ന രണ്ട്‌ പെണ്‍കുട്ടികള്‍ ഹിന്ദുയുവാക്കള്‍ക്കൊപ്പം പോയി. ഒരു പെണ്‍കുട്ടി പൂര്‍ണഹിന്ദുവായി. സി പി എം കുടുംബത്തില്‍ പെട്ട യുവാവിന്‌ പെണ്‍കുട്ടിയെ ഒളിപ്പിക്കാനും മറ്റും പൂര്‍ണ സംരക്ഷണം നല്‌കിയത്‌ ആര്‍ എസ്‌ എസ്സായിരുന്നു. മറ്റേ പെണ്‍കുട്ടി രണ്ടുംകെട്ട നിലയില്‍ ജീവിച്ചുപോരുന്നു. ഇതിനിടയില്‍ ഒരു മുസ്‌ലിം യുവാവ്‌ രണ്ടു കുട്ടികളുള്ള നായര്‍ യുവതിയെ വിവാഹം ചെയ്‌തു. അവന്‍ മുസ്‌ലിമും അവള്‍ നായരുമായി ജീവിച്ചുപോരുന്നു.

1980കളുടെ ആദ്യപാതിയില്‍ നിന്ന്‌ ഇരുപതു വര്‍ഷത്തിലധികം പിന്നിട്ടതുകൊണ്ടാവാം പില്‌ക്കാല പ്രണയവിവാഹങ്ങള്‍ ഗ്രാമത്തിലെ ആദ്യവിവാഹങ്ങള്‍ പോലെ മുസ്‌ലിംസമൂഹത്തിന്റെ ഉറക്കമില്ലാത്ത ഉല്‍ക്കണ്‌ഠയായി മാറിയില്ല. സമുദായത്തില്‍ നിന്ന്‌ മൂന്ന്‌ പെണ്‍കുട്ടികള്‍ പോയിട്ടും ഇതിന്‌ പിന്നില്‍ ഏതെങ്കിലും ഹിന്ദുസംഘടനയുടെ ആസൂത്രിത നീക്കമുണ്ടെന്ന ചിന്ത മുസ്‌ലിംകള്‍ക്കുണ്ടായിട്ടില്ല.



വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും വിവിധ മതക്കാരുടെ ഇടകലരല്‍ മുന്‍കാലത്തെക്കാള്‍ പതിന്മടങ്ങ്‌ വര്‍ധിച്ചതോടെ വ്യത്യസ്‌ത ജാതിക്കാര്‍ക്കും മതക്കാര്‍ക്കുമിടയിലുള്ള വിവാഹം കൂടിക്കൂടി വരികയാണ്‌. അതിന്റെ എണ്ണം ഇന്നത്തെക്കാള്‍ കൂടുകയും ചെയ്യും. എസ്‌ എസ്‌ എല്‍ എസിക്ക്‌ ഒന്നാംറാങ്ക്‌ നേടിയ ഒരു മുസ്‌ലിംപെണ്‍കുട്ടിയെ ഓര്‍ക്കുന്നുണ്ടോ? അഭിമാനഭാരത്താല്‍ നാട്ടിലെ മുസ്‌ലിംസംഘടനകള്‍ അവള്‍ക്ക്‌ കൊടുത്ത സ്വീകരണങ്ങള്‍ക്കും സ്വര്‍ണപ്പതക്കങ്ങള്‍ക്കും കൈയും കണക്കുമില്ല. എന്നാല്‍ മെഡിക്കല്‍ പഠനത്തിന്‌ ശേഷം അവള്‍ ഒരു ക്രിസ്‌ത്യന്‍ യുവാവിനൊപ്പം പോയി. മലയാളത്തിലെ ഒരു പ്രമുഖ സിനിമാപ്രവര്‍ത്തകന്റെ ബന്ധുവായ ഡോ. സത്യനാഥന്‍ മുസ്‌ലിമായി. ഇപ്പോള്‍ ആണ്ടുനേര്‍ച്ചാവിവാദത്തില്‍പ്പെട്ട പ്രഭാഷകന്റെ പ്രസംഗം കേട്ട്‌ മറ്റൊരു യുവ ലേഡീഡോക്‌ടറും ഈയിടെ മുസ്‌ലിമായി. ഇങ്ങനെ പല പ്രമുഖരുടെ പേരുകളും നമുക്ക്‌ ഓര്‍മിച്ചെടുക്കാനാവും.


മതംമാറ്റം തീര്‍ച്ചയായും അവരവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ വേദനാജനകമായ അനുഭവമാണ്‌. ആറ്റുനോറ്റ്‌ വളര്‍ത്തിക്കൊണ്ടുവന്ന മക്കള്‍ ഒരുനാള്‍ സ്വന്തം സംസ്‌കാരവും ജീവിതരീതിയും വിട്ട്‌ തീര്‍ത്തും വ്യത്യസ്‌തമായ മറ്റൊന്നിലേക്ക്‌ കയറിപ്പോവുന്നത്‌ നിസ്സഹായതയോടെ നോക്കിനില്‌ക്കേണ്ടി വരുന്ന രക്ഷിതാക്കള്‍ എത്രയെത്ര. കുടുംബത്തില്‍ ഇത്തരമൊരു സംഭവം നടക്കുന്നതോടെ മറ്റ്‌ കുടുംബാംഗങ്ങളുടെ കുറ്റപ്പെടുത്തലുകള്‍, കുത്തുവാക്കുകള്‍, കെട്ടിച്ചയച്ച പെണ്‍മക്കള്‍ക്ക്‌ ഭര്‍തൃവീട്ടില്‍ നിന്നുള്ള മാനസികപീഡനം, കെട്ടിക്കാനും കെട്ടാനുമുള്ളവര്‍ക്ക്‌ ഇക്കാരണത്താല്‍ മുടങ്ങുന്ന വിവാഹാലോചനകള്‍, സാമൂഹ്യബഹിഷ്‌കരണം അങ്ങനെ പലതും.

എന്നാല്‍ മതംമാറ്റത്തെ കൂസലേതുമില്ലാതെ സ്വീകരിക്കുന്നവരുമുണ്ട്‌ സമൂഹത്തില്‍. തീര്‍ച്ചയായും അവരുടെ എണ്ണം നന്നേ ചെറുതാണ്‌. നാലപ്പാട്ട്‌ കുടുംബമാണ്‌ ഇവയില്‍ ഇന്നേറ്റവും പ്രശസ്‌തമായത്‌. മാധവിക്കുട്ടി, കമലാസുരയ്യ ആയപ്പോള്‍ കോണ്‍ഗ്രസ്‌ വിട്ട്‌ സി പി എമ്മില്‍ ചേരുന്ന ലാഘവത്തോടെയാണ്‌ ആ കുടുംബം അതിനെ സ്വീകരിച്ചത്‌. എന്നാല്‍ ഈ കുടുംബത്തിനില്ലാത്ത വേദനയായിരുന്നു പുറത്തുള്ളവര്‍ക്ക്‌. സാംസ്‌കാരിക നായകര്‍ പോലും അവരോട്‌ അകലംപാലിച്ചു. മുസ്‌ലിമാവുന്നതിനുമുമ്പ്‌ ആഴ്‌ചയില്‍ ഒട്ടനവധി സാംസ്‌കാരിക പരിപാടികള്‍ അവര്‍ക്കുണ്ടായിരുന്നെങ്കില്‍ പിന്നീടത്‌ മുസ്‌ലിം സംഘടനകളുടെ മൂന്നോ നാലോ പരിപാടിയായി ചുരുങ്ങിയെന്ന്‌ മകന്‍ എം ഡി നാലപ്പാട്ട്‌ തന്നെ അനുസ്‌മരിക്കുകയുണ്ടായി. അവരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനും ഭാര്യ വിജയലക്ഷ്‌മിക്കും സംഘ്‌പരിവാരത്തിന്റെ ഭീഷണിയുണ്ടായി. അവഹേളനം അസഹ്യമായപ്പോള്‍ കമലാസുരയ്യക്ക്‌ കേരളംതന്നെ വിട്ടുപോകേണ്ടിവന്നു. ഈ വര്‍ഷം ജൂലൈ 31ന്‌ അവര്‍ പൂനെയിലെ വസതിയില്‍ വെച്ച്‌ മരണപ്പെട്ടപ്പോള്‍ പോലും പലരും അവരോടുള്ള പക വാക്കുകളിലും എഴുത്തിലും ഒളിച്ചും തെളിച്ചും വെച്ചു. ഡോ. സുകുമാര്‍ അഴീക്കോടില്‍ നിന്നു പോലും പ്രതീക്ഷിക്കാത്തത്‌ കേട്ടു. ലീലാ മേനോനെപ്പോലുള്ളവര്‍ മരണശേഷവും അവരെ പുലഭ്യം പറഞ്ഞു. ഏറ്റവും സര്‍ക്കുലേഷനുള്ള പത്രത്തിന്റെ ഹോബി നിലവിളക്കിന്റെയും നിറപറയുടെയും പശ്ചാത്തലത്തിലുള്ള അവരുടെ ചിത്രം ആവര്‍ത്തിച്ചു പ്രസിദ്ധീകരിക്കുകയായിരുന്നു.

ഒരാള്‍ ഒരു മതംവിട്ട്‌ മറ്റൊന്ന്‌ സ്വീകരിക്കുമ്പോള്‍ ആശ്ലേഷിക്കപ്പെടുന്ന മതത്തിന്റെയാളുകള്‍ക്ക്‌ ആത്മീയാനുഭൂതിയും ഉല്‍ക്കര്‍ഷബോധവുമുണ്ടാവുക സ്വാഭാവികമാണ്‌. ഒരാള്‍ പാര്‍ട്ടി മാറുമ്പോള്‍ പുതുതായി ചേരുന്ന പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കുണ്ടാകാവുന്ന സന്തോഷത്തിന്റെ മറ്റൊരു രൂപം മാത്രമാണിത്‌.


മതംമാറ്റത്തിന്റെ ഈ സ്വാഭാവിക സുഖവും ദു:ഖവും വര്‍ഷങ്ങളായി അനുഭവിച്ചുവന്നിരുന്ന കേരളത്തിന്റെ ഹൃദയം പക്ഷേ ഈ അടുത്ത കാലത്തായി കൂടുതല്‍ ഇടുങ്ങിവരുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. പത്തനംതിട്ട പേക്കാനം സെന്റ്‌ ജോണ്‍സ്‌ കോളെജില്‍ എം ബി എക്ക്‌ പഠിക്കുന്ന പേരൂര്‍ക്കട ഇന്ദിരാ നിവാസില്‍ മിഥുല, കൊട്ടരക്കരയിലെ ബിനോ ജേക്കബ്‌ എന്നീ വിദ്യാര്‍ഥിനികള്‍ പ്രണയത്തെ തുടര്‍ന്ന്‌ ഇസ്‌ലാം സ്വീകരിച്ചത്‌ പലരുടെയും തനിനിറം പുറത്തുകൊണ്ടുവന്നിരിക്കയാണ്‌. തീവ്രവാദത്തിന്റെ ചൂരടിപോലും അലര്‍ജിയായ മുസ്‌ലിംലീഗിന്റെ വിദ്യാര്‍ഥിസംഘടനയായ എം എസ്‌ എഫിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റായ ഷഹന്‍ഷായാണ്‌ കഥയിലെ നായകന്‍. എം ബി എക്ക്‌ പഠിക്കുന്ന സുന്ദരക്കുട്ടപ്പന്‍. കോളെജ്‌ മാനേജ്‌മെന്റിന്റെ അനീതിക്കെതിരെ നിരന്തരം സമരം ചെയ്‌തയാള്‍. ഒടുവില്‍ മാനേജ്‌മെന്റ്‌ ഷഹന്‍ഷായെ പുറത്താക്കുന്നു. തിരിച്ചെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടും മാനേജ്‌മെന്റ്‌ അനുസരിക്കുന്നില്ല. ഒടുവിലയാള്‍ കോളെജ്‌ കെട്ടിടത്തിന്‌ മുകളില്‍ കയറി ആത്മഹത്യാനാടകം കളിക്കുന്നു. എസ്‌ എഫ്‌ ഐക്കു പോലും പിന്തുണയ്‌ക്കേണ്ടി വന്ന സമരത്തിനൊടുവില്‍ ഷാ കോളെജില്‍ തിരിച്ചുകയറുന്നു.

കോളെജ്‌ കാമ്പസ്‌ അനുഭവമുള്ള ആര്‍ക്കുമറിയാം; ഇത്തരമൊരു താരപരിവേഷമുള്ളയാള്‍ തീര്‍ച്ചയായും പെണ്‍കുട്ടികളുടെ മാത്രമല്ല, ആണ്‍കുട്ടികളുടെപോലും ഹീറോ ആയി മാറും. ഇപ്പോഴത്തെ വിവാദപ്രണയം പോലും ഈ രണ്ട്‌ പെണ്‍കുട്ടികള്‍ മത്സരബുദ്ധിയോടെ അങ്ങോട്ട്‌ തുടങ്ങിവെച്ചതാണെന്ന്‌ ഇതുമായി ബന്ധപ്പെട്ട്‌ വന്ന റിപ്പോര്‍ട്ടുകളിലെല്ലാം പറയുന്നുണ്ട്‌. ഇവര്‍ മാത്രമല്ല, പലരും ഷഹന്‍ഷാക്ക്‌ വേണ്ടി കൊതിച്ചിരുന്നുവത്രെ.


പെണ്‍കുട്ടികള്‍ നിരന്തരം മിസ്‌ഡ്‌ കോള്‍ വഴി തുടക്കമിട്ടതാണെങ്കിലും ഈ പ്രണയത്തിന്‌ ആഗോള ബന്ധമുണ്ടെന്നാണ്‌ സംഘ്‌പരിവാരവും അവരുടെ മനസ്സുപേറുന്ന മാധ്യമപ്രവര്‍ത്തകരും പറയുന്നത്‌. കേരളകൗമുദി പ്രസിദ്ധീകരണമായ കലാകൗമുദിയാണ്‌ (ഒക്‌ടോബര്‍ 11) അറുവഷളന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം. ലൗജിഹാദിനെയും റോമിയോ ജിഹാദിനെയും കുറിച്ചുള്ള ഗംഭീര സാധനം വരുന്നുണ്ടെന്ന്‌ അവര്‍ ആദ്യമേ ടി വിയില്‍ പരസ്യം ചെയ്‌തിരുന്നു. അതുകൊണ്ടുതന്നെ ന്യൂസ്‌സ്റ്റാന്റുകളില്‍ വന്നതോടെ സാധനം തീര്‍ന്നുപോയി. ലൗജിഹാദിനെക്കുറിച്ച്‌ വാരികയില്‍ എഴുതിയവരുടെ മൊബൈല്‍ ഫോണ്‍ നമ്പറും കൊടുത്തുവെന്നതാണ്‌ ഈ സംഘ്‌മാധ്യമപ്രവര്‍ത്തനത്തിന്റെ മറ്റൊരു തമാശ. ഇങ്ങനെ നമ്പര്‍ കൊടുത്തതുകൊണ്ട്‌ അവര്‍ ലക്ഷ്യമിട്ടത്‌ അടുത്ത ആഴ്‌ചകളിലെ സ്റ്റോറികള്‍ക്കുള്ള കോളാണ്‌. ഇനിയിപ്പോള്‍ ഈ ഇന്‍വെസ്റ്റിഗേറ്റീവ്‌ റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ ഏതെങ്കിലും ആളെ ഏര്‍പ്പാട്‌ ചെയ്‌ത്‌ പബ്ലിക്‌ ബൂത്തുകളില്‍ കയറി വിളിപ്പിക്കുകയേ വേണ്ടൂ. “നിന്നെ തട്ടിക്കളയും. മാപ്പിളയോട്‌ കളിച്ചാല്‍ നീ മാത്രമല്ല, നിന്റെ തള്ളയും തന്തയും ഭൂമുഖത്തുണ്ടാവില്ല. നിന്റെ ഭാര്യയെ ഞങ്ങള്‍ തട്ടമിടീക്കും. 10,000 കോടി രൂപയാണ്‌ ഞങ്ങള്‍ മതംമാറ്റാന്‍ ഇറക്കാന്‍ പോവുന്നത്‌. കേരളം മുസ്‌ലിംകളെക്കൊണ്ട്‌ നിറയ്‌ക്കാന്‍ പൊവുകയാണ്‌. ഞങ്ങളെ എതിര്‍ത്താല്‍ അവന്റെ തറവാട്‌ വരെ ബോംബിട്ട്‌ തകര്‍ക്കും. ഇസ്‌ലാം വന്നിട്ട്‌ മതി ഇവിടത്തെ ട്രെയിനും പാലവുമെല്ലാം.”


കലാകൗമുദിയുടെ അടുത്ത ലക്കത്തില്‍ ലേഖകരുടെ ഈ നമ്പറുകളിലേക്ക്‌ വിളിക്കുന്ന തീവ്രവാദികള്‍ നടത്താനിടയുള്ള ഭീഷണികളില്‍ ഈ ലേഖകനറിയാവുന്ന നന്നേ കുറഞ്ഞ തെറികളിലൊന്നാണ്‌ മുകളിലെഴുതിയത്‌. മുഖ്യധാരാ സാംസ്‌കാരിക വാരികകളുടെ സ്ഥാനത്തുനിന്ന്‌ പുറംതള്ളപ്പെട്ടുപോയ കലാകൗമുദിക്ക്‌ തിരിച്ചുവരവിനുള്ള മാര്‍ഗങ്ങളിലൊന്നാവാം ഈ നെറികെട്ട മാധ്യമപ്രവര്‍ത്തനം. എന്നാല്‍ സര്‍ക്കുലേഷന്‍ തന്ത്രത്തിന്‌ എന്തിന്‌ പീഡിതരായ സമൂഹത്തിന്റെ മേക്കിട്ട്‌ കയറണം.

കഥ മെനയുമ്പോള്‍ എല്ലാം കൂട്ടിയോജിപ്പിച്ച്‌ കുറ്റമറ്റതാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഷഹന്‍ഷാ മുസ്‌ലിംലീഗ്‌ നേതാക്കളോട്‌ സഹായാഭ്യാര്‍ഥന നടത്തിയപ്പോള്‍ അവരതിന്‌ തയ്യാറായില്ലെന്നും അപ്പോള്‍ സഹായിക്കുന്നവര്‍ വേറെയുണ്ടോയെന്ന്‌ നോക്കട്ടെയെന്ന്‌ പറഞ്ഞ്‌ പോപ്പുലര്‍ ഫ്രണ്ടുകാരെ സമീപിച്ചുവെന്നുമാണ്‌ കലാകൗമുദി കഥയിലെ ഒരു ഭാഗം. മറ്റൊരു ഭാഗത്ത്‌ പറയുന്നത്‌ ഷഹന്‍ഷായും സുഹൃത്ത്‌ ഷാജിയും ഭാര്യയും നവമുസ്‌ലിമുമായ ഷബാനയും മതംമാറ്റ റാക്കറ്റിലെ കണ്ണികളാണെന്നുമാണ്‌. വന്‍ മതംമാറ്റ റാക്കറ്റിലെ കണ്ണികള്‍ക്കെന്തിന്‌ മുസ്‌ലിംലീഗ്‌ നേതാക്കളുടെ സഹായം? ആദ്യമേ ഇവര്‍ക്ക്‌ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കില്‍ നേരെ അവരുടെ സഹായമല്ലേ അഭ്യര്‍ഥിക്കുക?

ആ ചാരുകസേര ഇന്‍വെസ്റ്റിഗേഷന്റെ ചില സാമ്പിളുകള്‍ നാം വായിച്ചിരിക്കേണ്ടതാണ്‌:

1). സംസ്ഥാനത്തെ 14 ജില്ലകളില്‍ ലൗജിഹാദ്‌ അഥവാ റോമിയോ ജിഹാദ്‌ എന്നറിയപ്പെടുന്ന ഗ്രൂപ്പിന്‌ സോണല്‍ ഓഫീസുകളുണ്ട്‌. ഓരോ ജില്ലയിലും സോണല്‍ ചെയര്‍മാന്മാര്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്നു. കോളെജ്‌ കാമ്പസുകളാണ്‌ ഇവരുടെ പ്രവര്‍ത്തനകേന്ദ്രം. പ്രവേശന സമയത്ത്‌ കുട്ടികളുടെ സമുദായം തിരിച്ചുള്ള കണക്കെടുക്കും. പിന്നെ പ്രവൃത്തി ആരംഭിക്കുകയായി. പ്രണയത്തിലെത്തിയാല്‍ ആറ്‌ മാസത്തിനകം വിവാഹത്തിലെത്തിക്കുക. പിന്നെ ഒരു വര്‍ഷത്തിനകം ആദ്യത്തെ കുട്ടി. കുറഞ്ഞത്‌ നാല്‌ കുട്ടികളെങ്കിലും വേണം. (ഈ പൊട്ടന്‍ ലേഖകന്‍ തന്നെ മറ്റൊരിടത്ത്‌ എഴുതിയത്‌ ഷഹന്‍ഷാ ഒരിക്കല്‍ പെണ്‍കുട്ടികളെ കോണ്ടം കാണിച്ച്‌ പ്രലോഭിപ്പിച്ചെന്നും മലപ്പുറത്തും മറ്റും ദിവസങ്ങളോളം കറങ്ങിയിട്ടും ഷഹന്‍ഷാ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമാണ്‌.)


2). അമുസ്‌ലിംകളുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുക വഴി സമുദായാംഗങ്ങളുടെ എണ്ണം കൂട്ടുക മാത്രമല്ല, അന്യമതസ്ഥരുടെ ആത്മവീര്യം തകര്‍ക്കാനുമാവുമെന്ന്‌ ഈ സംഘം കരുതുന്നു. (കുട്ടികളെ എണ്ണം കൂട്ടാനായിരിക്കുമോ കൊട്ടാരക്കരക്കാരി പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികതയ്‌ക്ക്‌ പ്രേരിപ്പിച്ചത്‌? മണ്ടശിരോമണീ ആരു പഠിപ്പിച്ചു നിന്നെയീ പണി?)

3). സംസ്ഥാനത്ത്‌ അടുത്തിടെ ‘ഒരു പെണ്‍കുട്ടിയെങ്കിലും സ്‌നേഹിക്കുക, ഒരാളുടെയെങ്കിലും ജീവിതം നശിപ്പിക്കുക’ എന്ന എസ്‌ എം എസ്‌ സന്ദേശം വ്യാപകമായി പ്രചരിപ്പിച്ചു (നാല്‌ കുട്ടികളെ ജനിപ്പിക്കുന്നുണ്ട്‌ സഖാവേ, അപ്പോള്‍ തന്നെ ചുരുങ്ങിയത്‌ പത്ത്‌ കൊല്ലമെടുക്കും. പിന്നെ എങ്ങനെയാണ്‌ നശിപ്പിക്കുന്നത്‌. സോറി, മംഗലാപുരം മുതല്‍ കശ്‌മീര്‍ വരെ ആത്മഹത്യാ സ്‌ക്വാഡുകളെ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന്‌ ലേഖനത്തില്‍ നിങ്ങള്‍ പിന്നീട്‌ എഴുതിയത്‌ ഈ സ്‌ത്രീകളെ ഉദ്ദേശിച്ചായിരിക്കും).

4). സ്‌മാര്‍ട്ട്‌ ഫ്രണ്ട്‌സ്‌ അഥവാ എസ്‌ എഫ്‌ എന്ന ലൗജിഹാദ്‌ സംഘം എല്ലാ കാമ്പസുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതിലെ അംഗങ്ങള്‍ക്ക്‌ പ്രേമബത്തയായി ദിവസം 200 രൂപ നല്‌കും. കൂടാതെ മൊബൈല്‍ ഫോണ്‍, മോട്ടോര്‍ബൈക്ക്‌, ബ്രാന്‍ഡഡ്‌ വസ്‌ത്രങ്ങള്‍ എന്നിവയും നല്‌കും. എസ്‌ എഫിനെ സഹായിക്കാന്‍ തസ്‌റാന്‍ മിലിയത്ത്‌ ഷഹീന്‍ ഫോഴ്‌സസ്‌ എന്ന വനിതാ സംഘടനയുമുണ്ട്‌. ലൗജിഹാദ്‌ സംഘം പ്രേമിച്ചിട്ടും വലയില്‍ വീഴാത്തവരെ ഈ വനിതാസംഘം കൈകാര്യം ചെയ്യും. ഇങ്ങനെ കൂട്ടിക്കൊടുപ്പിന്‌ സഹായിക്കുന്ന വനിതകള്‍ക്ക്‌ ലൗബോംബ്‌ എന്നും കോഡ്‌ നാമമുണ്ട്‌. (എന്തൊരു സുഖം. പ്രേമിക്കുകയും ചെയ്യാം, പണവും കിട്ടും. പിന്നെ ഒരു സംശയം. വനിതാസംഘത്തിന്‌ ഫോഴ്‌സസ്‌ എന്നതിന്‌ മാത്രം അറബിപദം കിട്ടാതിരുന്നതെന്തേ? മറ്റൊരു സംശയം. ഒരു സംഘത്തിലെ എല്ലാവര്‍ക്കും ഒരേ കോഡ്‌ നെയിം നല്‌കുമോ? എഴുതിയാല്‍ പോര, ബുദ്ധി വേണം)

5). മേല്‍പറഞ്ഞ വിവരങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതാണ്‌. എന്നാല്‍ വിവരങ്ങള്‍ അടച്ചുപൂട്ടിയ ഒരു ഫയലില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുകയാണ്‌. (അടച്ചുപൂട്ടിയ ഫയലിലെ ഒരു തരിമ്പായിരിക്കും താങ്കള്‍ക്ക്‌ കിട്ടിയത്‌. ബാക്കിയുള്ളത്‌ ഓരോ ലക്കത്തിലും ഖണ്ഡശ നല്‌കുമല്ലോ).

കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത്‌ 500ഉം രാജ്യത്താകെ 4000വും മതപരിവര്‍ത്തന വിവാഹങ്ങള്‍ നടന്നുവെന്ന ലേഖകന്റെ കണ്ടെത്തല്‍ തീര്‍ത്തും തെറ്റാണെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുകയാണ്‌. പ്രണയംമൂലവും ഇസ്‌ലാമിനെ പുസ്‌തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റും ഉള്‍ക്കൊണ്ടും ഇപ്പറഞ്ഞതില്‍ കൂടുതലാളുകള്‍ മതംമാറിയിട്ടുണ്ടാവണം. ലോകമാകെ ഇതാണ്‌ സ്ഥിതി. സപ്‌തംബര്‍ 11ലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ ശേഷം അമേരിക്കയില്‍ ഇസ്‌ലാമിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്‌. അവിടത്തെ ബെസ്റ്റ്‌ സെല്ലറുകളില്‍ ഖുര്‍ആനും മറ്റു ഇസ്‌ലാമിക ഗ്രന്ഥങ്ങളും ഉള്‍പ്പെട്ടിരിക്കയാണെന്ന കാര്യം ഇന്നൊരു രഹസ്യമല്ല. മതംമാറുന്നവരില്‍ നാലില്‍ മൂന്ന്‌ പേരും വനിതകളാണെന്ന പ്രത്യേകതയുമുണ്ട്‌. ഈയിടെ പുറത്തുവന്ന മറ്റൊരു കണക്കില്‍ ലോകജനസംഖ്യയുടെ 23 ശതമാനവും മുസ്‌ലിംകളാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. ക്രിസ്‌ത്യാനികളെ അപേക്ഷിച്ച്‌ പാരമ്പര്യ മുസ്‌ലിംകളില്‍ ജനനനിരക്ക്‌ കൂടുന്നതാണ്‌ ഈ വര്‍ധനയ്‌ക്ക്‌ പ്രധാനകാരണം. മുസ്‌ലിം ജനസംഖ്യയില്‍ പരിവര്‍ത്തിത മുസ്‌ലിംകളുടെ സംഭാവന നന്നേ വിരളമാണെന്ന്‌ കേരള ജനസംഖ്യ അവലോകനം ചെയ്‌താല്‍ പോലും മനസ്സിലാവും.

അപ്പോള്‍ പിന്നെ എന്തിന്‌ കോടികള്‍ ചെലവാക്കി മതംമാറ്റത്തിലൂടെ എണ്ണംകൂട്ടണം? ഇപ്പോള്‍ വിവാദമായ മതംമാറ്റകേസില്‍ ആഗസ്‌ത്‌ 21ന്‌ കോടതിയില്‍ ഹാജരാക്കിയ യുവതികള്‍ സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചതാണെന്നും യുവാക്കളോടൊപ്പം പോവണമെന്നും കോടതിയില്‍ പറഞ്ഞെങ്കിലും പതിവിന്‌ വിപരീതമായി മാതാപിതാക്കള്‍ക്കൊപ്പം പോവാന്‍ അനുവദിച്ചത്‌ കോടതിയുടെ നിക്ഷ്‌പക്ഷതയില്‍ സംശയമുയര്‍ത്തിയ സംഭവമാണ്‌. മുസ്‌ലിം യുവതികള്‍ കാമുകിമാരായ സമാന കേസുകളില്‍ ഇങ്ങനെയുണ്ടായില്ല എന്നത്‌ നിസ്സാരമായി തള്ളാവുന്ന കാര്യമല്ല. ജസ്റ്റിസുമാരായ ആര്‍ ബസന്തും എം സി ഹരിറാണിയുമാണ്‌ ഈ ഉത്തരവ്‌ നല്‌കിയതെങ്കില്‍ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ കേരള ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ ലൗജിഹാദ്‌ എന്ന ഊഹാപോഹ പ്രസ്ഥാനത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ മൂന്നാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ നല്‌കാന്‍ ഡി ജി പിയോടാവശ്യപ്പെട്ടത്‌ മറ്റൊരു കൗതുകമായി. പ്രണയത്തിന്റെ സാമ്പത്തിക സ്രോതസ്സ്‌, അതിന്‌ കള്ളനോട്ട്‌ കടത്ത്‌, മയക്കുമരുന്ന്‌, തീവ്രവാദം എന്നിവയുമായുള്ള ബന്ധം എന്നിവയൊക്കെയാണത്രെ അന്വേഷിക്കേണ്ടത്‌.

സംസ്ഥാനത്തെ സാമൂഹ്യബന്ധങ്ങളെ തീര്‍ത്തും ഏകപക്ഷീയമായി വിലയിരുത്തുന്ന ഈ കോടതി നടപടികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക്‌ നയിക്കുമെന്നുറപ്പാണ്‌. ഹിന്ദുമതത്തിലേക്ക്‌ മാറാനായി സര്‍ക്കാര്‍ അംഗീകാരമുള്ള നാല്‌ കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്‌. തിരുവനന്തപുരത്തെ ദയാനന്ദ സാല്‍വേഷന്‍ മിഷന്‍, രാംദാസ്‌ മിഷന്‍, അയ്യപ്പ സേവാസംഘം എന്നിവയും 1922 മുതല്‍ കോഴിക്കോട്ട്‌ പ്രവര്‍ത്തിക്കുന്ന ആര്യസമാജവും. കോഴിക്കോട്‌ മാത്രം 75000 പേര്‍ ഹിന്ദുക്കളായി എന്നവര്‍ അവകാശപ്പെടുന്നു. മാതാ അമൃതാനന്ദമയിക്ക്‌ കിട്ടുന്ന കോടികള്‍ എവിടെനിന്ന്‌, എത്ര എന്ന്‌ ചോദിക്കാന്‍ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ പോലും മടികാണിക്കുന്നു. മതംമാറ്റാന്‍ ക്രിസ്‌ത്യന്‍ സംഘടനകള്‍ക്കുള്ളത്ര സ്ഥാപനങ്ങള്‍ മറ്റാര്‍ക്കുമില്ല. അവര്‍ക്കും കിട്ടുന്നു വിദേശപണം. കെ പി യോഹന്നാന്റെ ഗോസ്‌പല്‍ ഫോര്‍ ഏഷ്യക്ക്‌ മാത്രം 1995നും 2008നും ഇടയില്‍ 213.94 ദശലക്ഷം ഡോളര്‍ കിട്ടിയെന്ന്‌ സര്‍ക്കാറിന്റെ മാത്രം കണക്കില്‍ പറയുന്നു.

നിര്‍ബന്ധ മതപരിവര്‍ത്തനം ഒരിക്കലും അനുവദിക്കാന്‍ പറ്റില്ല. പ്രണയം പോലും മതപരിവര്‍ത്തനത്തിന്‌ കാരണമാക്കുന്നത്‌ ആശാസ്യമല്ല. എന്നുവെച്ച്‌ പ്രണയം നടക്കാതിരിക്കുമോ? കണ്ണും കാതുമില്ലാത്ത പ്രണയം മതംമാറ്റത്തിലും വിവാഹത്തിലും എത്തുക സ്വാഭാവികം. എന്നാല്‍ ഒരു വിഭാഗത്തിന്റെ പ്രണയം മാത്രം തീവ്രവാദത്തിന്റെയും വിദേശഫണ്ടിന്റെയും പുകമറ സൃഷ്‌ടിച്ച്‌ നിരീക്ഷിക്കുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌?

കാമ്പസുകളിലും ഓഫീസുകളിലും ഇപ്പോള്‍ തന്നെ റഹ്മാനും മുഹമ്മദും ബഷീറുമുണ്ടാക്കുന്ന സൗഹൃദം വര്‍ഗീയതയാണ്‌. എന്നാല്‍ രാമനും ബാലനും പ്രകാശും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച്‌ ഇത്തരം പരാതികളില്ല. ശുദ്ധ പശുമാര്‍ക്ക്‌ സെക്യുലര്‍ കൂട്ടുകെട്ട്‌. ഇനിയിപ്പോള്‍ പ്രകാശന്‌ ആമിനയെയും റോബര്‍ട്ടിന്‌ സമീറയെയും പ്രേമിക്കാം. തികച്ചും രാജ്യസ്‌നേഹപരമായ പ്രണയം. ബഷീറിന്‌ രാധയെയോ മേരിയെയോ പ്രണയിച്ചുകൂടാ. അത്‌ ആഗോള ഗൂഢാലോചനയുടെ ഫലമായി തീവ്രവാദികള്‍ ഒരുക്കുന്ന ലൗജിഹാദ്‌ പ്രസ്ഥാനത്തിന്റെ ഭാഗം. രാജനോടൊപ്പം സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ ഞാന്‍ ജീവിക്കാന്‍ തീരുമാനിച്ചതെന്ന്‌ ഖദീജ പറഞ്ഞാല്‍ കോടതി അവളെ അവനോടൊപ്പം വിടുന്നു. അക്‌ബറിനോടൊപ്പം ജീവിക്കാനാണ്‌ എനിക്കിഷ്‌ടമെന്ന്‌ രേഷ്‌മ പറഞ്ഞാല്‍ അവളെ രക്ഷിതാക്കള്‍ക്കൊപ്പവും വിടുന്നു. ഈ അനീതി പക്ഷേ സഹിച്ചും പൊറുത്തും അധികനാള്‍ വാഴില്ല. നീതിനിഷേധത്തെക്കാള്‍ ഭയാനകമാണ്‌ വിവേചനപരമായ നീതി.

സ്റ്റോപ്പ്‌പ്രസ്സ്‌: 2009 ജൂലൈ 18ന്‌ രാത്രി രണ്ടേമുക്കാലിന്‌ തിരുവനന്തപുരത്തെ പേരൂര്‍ക്കടയില്‍ നിന്ന്‌ മിഥുലയുമായി പുറപ്പെട്ട ലാന്‍സര്‍ കാര്‍ 18ന്‌ വെളുപ്പിന്‌ നാലരക്കാണ്‌ പൊന്നാനിയിലെ മതംമാറ്റ കേന്ദ്രത്തിലെത്തുന്നത്‌. ഈ സൂപ്പര്‍സോണിക്‌ കാര്‍ വാങ്ങിക്കൊടുത്തത്‌ പോപ്പുലര്‍ഫ്രണ്ടോ ഷഹന്‍ഷയോ? ആരുമല്ല. നമ്മുടെ കലാകൗമുദി റിപ്പോര്‍ട്ടര്‍ മി. മരമണ്ടൂസന്‍ തന്നെ. (കലാകൗമുദി, പേജ്‌ 21, ഒക്‌ടോ. 11)



© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com

0 comments:

Post a Comment

നിങ്ങളുടെ പ്രതികരണം അറിയിക്കുക....

 
ശബാബ് റീഡേഴ്‌സ് ഫോറം അജ്‌മാന്‍. Designed and Maintained by മലയാളി | Malayaali. For Ajman Islahi Centre, I T Wing.