Sunday, February 08, 2009

ആലുവ സംവാദവും തൗഹീദിനെ അപമാനിക്കലും


എ അബ്‌ദുസ്സലാം സുല്ലമി


യാഥാസ്ഥിതികര്‍: കുഞ്ഞീതുമദനി എഴുതി: നജീബ്‌ താമരശ്ശേരി ചുരത്തിലൂടെ ഇറങ്ങിവരുന്ന ഒരു ബസ്സില്‍ സഞ്ചരിക്കുന്നു. ആറാമത്തെ വളവിലെത്തിയപ്പോള്‍ ബസ്സിന്റെ ബ്രേക്ക്‌ പൊട്ടി. അത്‌ നിയന്ത്രണാതീതമായിത്തീരുന്നു. ഇടതുവശത്ത്‌ ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകള്‍, വലതുവശത്ത്‌ അത്യഗാധമായ ഗര്‍ത്തം! അവന്റെ മുഴുവന്‍ ശക്തിയും തന്ത്രവും തളര്‍ന്നുപോകുന്നു. അവന്‍ പഠിച്ച പതിനെട്ടടവും നിഷ്‌ഫലമായിത്തീരുന്നു. ഇനി മനുഷ്യാതീത ശക്തിക്ക്‌ മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന്‌ അവനുറപ്പാകുന്നു. ഈ ഘട്ടത്തില്‍ തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന്‌ നിഷ്‌കളങ്കമായി ഒരു പ്രാര്‍ഥന ഉയരുന്നു: `പടച്ചവനേ രക്ഷിക്കണേ.' (അല്ലാഹുവിന്റെ ഔലിയാക്കള്‍, പേജ്‌ 101)

ചുരത്തില്‍ ധാരാളം ജിന്നുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്‌. ബസ്സിന്റെ ബ്രേക്ക്‌പൊട്ടിയ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ചുതേടിയാല്‍ ഇവരുടെ പുതിയ നിര്‍വചനപ്രകാരം ശിര്‍ക്കല്ല. ബസ്സിന്റെ ബ്രേക്ക്‌ പൊട്ടി അപകടത്തില്‍ പെടുക എന്നത്‌ മനുഷ്യകഴിവിന്‌ അതീതമായ അപകടം മാത്രമാണല്ലോ. ജിന്നുകള്‍ക്കും മലക്കുകള്‍ക്കും ബ്രേക്ക്‌പൊട്ടിയ ബസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംതേടല്‍ ശിര്‍ക്കാണോ? പ്രാര്‍ഥനയാണോ? (ആലുവ കുന്നത്തേരി സംവാദത്തില്‍ സുന്നികളുടെ വിഷയാവതരണത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍)

നവയാഥാസ്ഥിതികര്‍: ഇവരുടെ വിഷയാവതരണത്തിലോ ചോദ്യോത്തര സന്ദര്‍ഭത്തിലോ സംവാദം അവസാനിക്കുന്നതിന്റെ ഏതെങ്കിലും സന്ദര്‍ഭത്തിലോ കുഞ്ഞീതുമദനി മുകളില്‍ വിവരിച്ച സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംതേടല്‍ പ്രാര്‍ഥനയാണെന്നോ ശിര്‍ക്കാണെന്നോ ഇസ്വ്‌ലാഹ്‌ മാസികയില്‍ ഇവര്‍ എഴുതിയത്‌ പോലെ ഹറാമാണെന്നോ (മദ്യപാനം പോലെ) ഇവര്‍ പ്രഖ്യാപിക്കുകയുണ്ടായില്ല. മൗനം വിദ്വാനു ഭൂഷണം എന്ന തത്ത്വം പാലിക്കുകയാണ്‌ ചെയ്‌തത്‌. പ്രാര്‍ഥനയും ശിര്‍ക്കുമാണെന്ന്‌ പറഞ്ഞാല്‍ അതുമൂലമുണ്ടാകുന്ന അപകടം ശരിക്കും ഇവര്‍ മനസ്സിലാക്കി. ഇപ്രകാരം മറുപടി നല്‍കിയാല്‍ പല അപകടങ്ങളും ഉണ്ടാകുന്നതാണ്‌.

ഒന്ന്‌), പ്രാര്‍ഥനയ്‌ക്ക്‌ ഇവര്‍ ഇപ്പോള്‍ പറയുന്ന നിര്‍വചനത്തിന്‌ മറുപടി എതിരാകുന്നതാണ്‌.
രണ്ട്‌), പ്രാര്‍ഥനക്ക്‌ മനുഷ്യകഴിവിന്‌ അതീതം എന്നും സൃഷ്‌ടികളുടെ കഴിവിന്‌ അതീതം എന്ന്‌ പറയുന്നതും ഒന്നുതന്നെയാണെന്ന ജല്‌പനവും തകരുന്നതാണ്‌. വിഷയം അവതരിപ്പിച്ച മുസ്‌ലിയാര്‍ തന്നെ പ്രസംഗിക്കുന്നത്‌ കാണുക: `മനുഷ്യകഴിവിന്‌ അതീതം എന്ന്‌ പ്രാര്‍ഥനക്ക്‌ ആദ്യം നിര്‍വചനം പറഞ്ഞതും സൃഷ്‌ടികളുടെ കഴിവിന്‌ അതീതം എന്ന്‌ ഇപ്പോള്‍ നിര്‍വചനം പറയുന്നതും ഒന്നുതന്നെയാണെന്ന്‌ ചിലപ്പോള്‍ ഇവര്‍ പറയാറുണ്ട്‌. അങ്ങനെ രണ്ടും ഒന്നാക്കാന്‍ ശ്രമിക്കാറുണ്ട്‌. ഇതുകൊണ്ടാണ്‌ ബസ്സിന്റെ ബ്രേക്ക്‌ പൊട്ടിയ സംഭവം പറഞ്ഞതുതന്നെ ഉദ്ധരിക്കുന്നത്‌.
മൂന്ന്‌), ബസ്സിന്റെ ബ്രേക്ക്‌പൊട്ടിയ സന്ദര്‍ഭത്തില്‍ മലക്കിനെയും ജിന്നുകളെയും വിളിച്ച്‌ സഹായംതേടല്‍ ശിര്‍ക്കാണെന്ന്‌ പറഞ്ഞാല്‍ ഇത്‌ ശിര്‍ക്കല്ലെന്ന്‌ പറഞ്ഞവര്‍ സ്റ്റേജില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ജിന്നുകള്‍ ഇവിടെയും വന്നിട്ടുണ്ടെന്ന്‌ മുസ്ലിയാക്കന്മാര്‍ തന്നെ ഇടക്ക്‌ പരിഹസിച്ചുകൊണ്ട്‌ പറയുന്നുണ്ടായിരുന്നു.
നാല്‌), ശിര്‍ക്കല്ലെന്ന്‌ ചിലരും അനുവദനീയമാണെന്ന്‌ മറ്റുചിലരും ശിര്‍ക്കല്ലെങ്കിലും മദ്യപാനം പോലെ ഹറാമാണെന്ന്‌ മറ്റുചിലരും പറഞ്ഞ മറുപടി പോലും കുഞ്ഞീതുമദനി വിവരിച്ച സന്ദര്‍ഭത്തില്‍ മലക്കിനെയും ജിന്നുകളെയും വിളിച്ച്‌ സഹായംതേടിയാല്‍ ശിര്‍ക്കാകുമോ എന്ന്‌ ചോദിച്ചതിന്‌ സംവാദം അവസാനിക്കുന്നതുവരെ ഇവര്‍ മറുപടി പറയാതിരുന്നതും അപകടം മണത്തറിഞ്ഞതു കൊണ്ടായിരുന്നു. ബുദ്ധി ഉപയോഗിക്കാന്‍ പാടില്ലെന്ന്‌ വാദിക്കുന്നവര്‍ ഇവിടെ ബുദ്ധി അല്‌പം പ്രയോഗിച്ചതുകാണാം. അനുവദനീയ മാണെന്ന്‌ പറഞ്ഞാല്‍ ‘ഞങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മരണപ്പെട്ടവരെ വിളിക്കുന്നത്‌ നിര്‍ത്തി മലക്കുകളെയും ജിന്നുകളെയും വിളിച്ചുതേടാന്‍ തുടങ്ങിയാല്‍ നിങ്ങളുടെ ശിര്‍ക്കാരോപണം നിര്‍ത്തുമോ’ എന്നതായിരിക്കും ചോദ്യം. മലക്കിന്റെയും ജിന്നുകളുടെയും കഴിവിന്റെ പരിധികള്‍ എന്താണെന്നും ചോദ്യം ഉന്നയിക്കുന്നതാണ്‌. ഇതിന്‌ അന്ത്യദിനംവരെ ഇവര്‍ക്ക്‌ മറുപടി പറയാന്‍ സാധിക്കുകയില്ല. മനുഷ്യകഴിവിന്‌ അതീതമായ അപകടങ്ങളില്‍നിന്ന്‌ രക്ഷപ്പെടാന്‍വേണ്ടി മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായംതേടാമെന്നതിന്‌ ഖുര്‍ആനില്‍ നിന്നും നബിചര്യയില്‍ നിന്നും തെളിവുകള്‍ ഉദ്ധരിക്കാനായിരിക്കും മുസ്ലിയാക്കന്മാരുടെ മറ്റൊരു ചോദ്യം. അപ്പോള്‍ സംവാദവേളയില്‍ തെളിവായി ഉദ്ധരിക്കാന്‍ ഇവരുടെ അടുത്ത്‌ യാതൊരു തെളിവും ഉണ്ടാവുകയില്ല. സ്വഹാബിമാര്‍ ഇപ്രകാരം വിളിച്ചിട്ടുണ്ടോ എന്നും ചോദ്യം ഉന്നയിക്കപ്പെടും. ശിര്‍ക്കല്ല ഹറാമാണെന്നതാണ്‌ മറുപടിയെങ്കില്‍ എന്തുകൊണ്ട്‌ ഹറാമായി എന്ന ചോദ്യം വീണ്ടും ഉന്നയിക്കപ്പെടും. ഇതിനു മറുപടി പറയാനും ഇവര്‍ക്ക്‌ സാധ്യമാവുകയില്ല.

***

യാഥാസ്ഥിതികര്‍: ഇതുവരെ ബ്രേക്ക്‌പൊട്ടിയ തൗഹീദുമായിട്ടാണ്‌ ഇവര്‍ നടന്നിരുന്നത്‌. ഇപ്പോള്‍ ഈ തൗഹീദിനെ ഇവര്‍ കൈവിട്ടിരിക്കുകയാണ്‌.

നവയാഥാസ്ഥിതികര്‍: വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന തൗഹീദിനെ ഇപ്രകാരം പരിഹസിച്ചിട്ടും യാതൊരു മറുപടിയും ഇവര്‍ നല്‍കുകയുണ്ടായില്ല. ഇപ്പോഴും ഞങ്ങള്‍ അതുതന്നെയാണ്‌ പറയുന്നതെന്ന്‌ പ്രഖ്യാപിച്ചില്ല. കുഞ്ഞീതുമദനി വിവരിച്ച സന്ദര്‍ഭത്തില്‍ മലക്കിനെയും ജിന്നുകളെയും വിളിച്ച്‌തേടല്‍ ശിര്‍ക്കാണെന്ന്‌ പ്രസ്‌താവിച്ചില്ല. മക്കാ മുശ്രിക്കുകള്‍ മനുഷ്യകഴിവിന്‌ അതീതമായ അപകടങ്ങളില്‍ ഉള്‍പ്പെടുന്ന സന്ദര്‍ഭങ്ങളില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ തേടാതെ അല്ലാഹുവിനെ മാത്രം വിളിച്ച്‌ തേടിയത്‌ തൗഹീദായിട്ട്‌ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. കുഞ്ഞീതുമദനി താരമശ്ശേരിചുരത്തിലൂടെ ഇറങ്ങിവരുന്ന ബസ്സിന്റെ ബ്രേക്ക്‌പൊട്ടിയ സംഭവം വിവരിച്ചശേഷം തുടര്‍ന്ന്‌ എഴുതുന്ന ഭാഗങ്ങള്‍ കാണുക: “ഇതേ ബസ്സിലെ അടുത്ത സീറ്റില്‍നിന്ന്‌ ഇബ്‌റാഹീം പ്രാര്‍ഥിക്കുന്നു: ബദ്‌രീങ്ങളെ രക്ഷിക്കണേ. അതേ സീറ്റില്‍ നിന്നുതന്നെ അബ്രഹാം പ്രാര്‍ഥിക്കുന്നു: കര്‍ത്താവായ യേശുവേ രക്ഷിക്കണേ. അടുത്ത സീറ്റില്‍നിന്ന്‌ കരുണാകരന്റെ പ്രാര്‍ഥന: ഗുരുവായൂരപ്പാ രക്ഷിക്കണേ. കൂട്ടത്തില്‍ കൊടുങ്ങല്ലൂര്‍ക്കാരി തങ്കമണിയുടെ പ്രാര്‍ഥനയും കേള്‍ക്കാം: കൊടുങ്ങല്ലൂരമ്മേ രക്ഷിക്കണേ. ഈ പ്രാര്‍ഥനകളില്‍ ആദ്യത്തേത്‌ അല്ലാഹുവിനുള്ള ആരാധനയാണെന്നതില്‍ പക്ഷാന്തരമില്ല. അവസാനത്തെ മൂന്ന്‌ പ്രാര്‍ഥനകളും ആരാധനയാണെന്നു നാം ധരിക്കുന്നു'' (അല്ലാഹുവിന്റെ ഔലിയാക്കള്‍ പേജ്‌ 101,102). അടുത്ത സീറ്റില്‍ ഇരിക്കുന്ന ഇബ്‌റാഹീം ജിന്നുകളേ എന്നെ സഹായിക്കേണമേ, മലക്കുകളേ എന്നെ സഹായിക്കേണമേ എന്ന്‌ വിളിച്ചു സഹായംതേടിയാല്‍ പ്രാര്‍ഥനയോ ശിര്‍ക്കോ ആവുകയില്ലെന്ന്‌ സമര്‍ഥിക്കാനായിരുന്നു ഇവര്‍ ആലുവ സംവാദം സംഘടിപ്പിച്ചിരുന്നതെന്ന്‌ സംവാദം ശരിക്കും ശ്രവിച്ചവരെല്ലാം പ്രഖ്യാപിക്കുന്നതാണ്‌.

***

യാഥാസ്ഥിതികര്‍: പേരോട്‌ ഒരു കുളത്തില്‍ ചാടി മരിക്കാന്‍ പോകുകയാണ്‌. ആരും സഹായിക്കാനില്ല. അല്ലാഹുവിന്‌ പുറമെ മറ്റുള്ളവരെ വിളിച്ച്‌ സഹായംതേടിയാല്‍ പേരോട്‌ മുശ്‌രിക്കായി എന്ന്‌ ഒരു സംവാദത്തില്‍ നിങ്ങള്‍ പറയുകയുണ്ടായി. ഹനീഫ കായക്കൊടി കുളത്തില്‍ വീണു. തന്റെ അടുത്ത്‌ ജിന്നുകളും മലക്കുകളും ഉണ്ടെന്ന്‌ വിചാരിച്ച്‌ അവരെ വിളിച്ച്‌ സഹായംതേടാമെന്നാണ്‌ ഇപ്പോള്‍ പറയുന്നത്‌. ഈ സഹായതേട്ടം പുതിയ നിര്‍വചനപ്രകാരം ശിര്‍ക്കാവുന്നില്ല. കാരണം കുളത്തില്‍ നിന്ന്‌ ഒരാളെ വഹിച്ചുകൊണ്ട്‌ രക്ഷപ്പെടുത്താന്‍ ജിന്നുകള്‍ക്ക്‌ സാധിക്കുമല്ലോ. ജിന്നുകള്‍ മനുഷ്യരെ വഹിച്ച്‌കൊണ്ടുപോകുമെന്ന്‌ ശബാബില്‍ ഞാന്‍ വായിക്കുകയുണ്ടായി. കുളത്തില്‍ ചാടിയ തൗഹീദായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്‌.''

നവയാഥാസ്ഥിതികര്‍: ഈ സഹായതേട്ടം ശിര്‍ക്കാണെന്ന്‌ പറയുവാന്‍ ബാധ്യസ്ഥരായ ഇവര്‍ പരിപൂര്‍ണമായി ഇവിടെയും മൗനം പാലിച്ചു. വിശുദ്ധ ഖുര്‍ആന്‍ വിവരിച്ച തൗഹീദിനെ ഇപ്രകാരം പരിഹസിച്ചിട്ടും ഒരക്ഷരംവരെ ഇവര്‍ പ്രതികരിച്ചില്ല. സുല്ലമിയുമായി സംവാദം നടത്തുകയാണെന്ന ധാരണയില്‍ സൃഷ്‌ടികളുടെ കഴിവിന്‌ അതീതം എന്ന്‌ പ്രാര്‍ഥനക്ക്‌ നിര്‍വചനം പറഞ്ഞവര്‍ ആരെല്ലാമാണെന്ന്‌ നമുക്ക്‌ പിന്നീട്‌ പരിശോധിക്കാം എന്നാണ്‌ മറുപടി നല്‍കിയത്‌. സുന്നികള്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട്‌ ഇവര്‍ അത്‌ ഉദ്ധരിച്ചില്ല? ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌തേടല്‍ ശിര്‍ക്കല്ലെന്ന ഇവരുടെ വാദത്തില്‍ സംവാദം അവസാനിക്കുന്നതുവരെ ഇവര്‍ പതറാതെ ഉറച്ചുനിന്നു എന്നതാണ്‌ ഇവര്‍ക്ക്‌ സംവാദത്തില്‍ ഉണ്ടായ വിജയം. ഈ വിജയത്തിന്റെ രഹസ്യം രണ്ട്‌ കാര്യങ്ങളായിരുന്നു.
ഒന്ന്‌), പരിപൂര്‍ണ മൗനം.
രണ്ട്‌), സുന്നികള്‍ക്ക്‌ ഇവരെക്കൊണ്ട്‌ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംതേടല്‍ അനുവദനീയമാണെന്ന്‌ സ്ഥാപിക്കുന്നതിലുപരി മരണപ്പെട്ടവരെ വിളിച്ച്‌ സഹായംതേടല്‍ ശിര്‍ക്കല്ലെന്ന്‌ സ്ഥാപിക്കുന്നതിലാണ്‌ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്‌. അല്ലാത്തപക്ഷം അല്‌പംപോലും ദുര്‍ഗന്ധം പുറത്തുവരാത്ത നിലയ്‌ക്ക്‌ ഇവരെ പരിപൂര്‍ണമായി ഖബ്‌റടക്കം ചെയ്യുവാന്‍ സാധിക്കുമായിരുന്നു.

***

യാഥാസ്ഥിതികര്‍: തീര്‍ച്ചയായും മനുഷ്യരില്‍പെട്ട ചില ആളുകള്‍ ജിന്നുകളില്‍പെട്ട ചിലരോട്‌ സഹായംതേടിയിരുന്നു എന്ന്‌ സൂറത്ത്‌ ജിന്നില്‍ അല്ലാഹു പറഞ്ഞതിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഖുര്‍തുബി(റ) ജിന്നുകളോട്‌ സഹായംതേടല്‍ ശിര്‍ക്കാണെന്ന്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌.

നവയാഥാസ്ഥിതികര്‍: മുസ്‌ലിയാര്‍പോലും ജിന്നുകളെ വിളിച്ച്‌ സഹായംതേടല്‍ ശിര്‍ക്കാണെന്ന്‌ ഇമാം ഖുര്‍തുബിയുടെ പ്രസ്‌താവന ഉദ്ധരിച്ചുകൊണ്ട്‌ പ്രഖ്യാപിച്ചിട്ടും ഇവര്‍ ഇമാം ഖുര്‍തുബി(റ) പറഞ്ഞത്‌ ഞങ്ങളും അംഗീകരിക്കുന്നുവെന്ന്‌ പറയുകയുണ്ടായില്ല. ഇവിടെയും പരിപൂര്‍ണ മൗനമാണ്‌ ഇവര്‍ സ്വീകരിച്ചത്‌. ഇമാം ഖുര്‍തുബിയുടെ പ്രസ്‌താവന കാണുക:


“അല്ലാഹുവിന്‌ പുറമെ ജിന്നുകളോട്‌ സഹായംതേടല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌. ഇതില്‍ യാതൊരു അവ്യക്തതയുമില്ല.” (ഖുര്‍ത്വുബി)

***

യാഥാസ്ഥിതികര്‍: നിങ്ങള്‍ അവരെ വിളിച്ചാല്‍.... എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ജിന്നുകളും മലക്കുകളും പ്രവേശിക്കുമെന്ന്‌ ഇമാം ഖുര്‍ത്വുബി പറഞ്ഞിട്ടുണ്ടെന്ന്‌ നിങ്ങള്‍ വായിച്ച്‌ കോട്ടക്കല്‍ സംവാദത്തിന്റെ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംതേടല്‍ ശിര്‍ക്കാണെന്ന്‌ നിങ്ങള്‍തന്നെ പ്രസ്‌താവിച്ചിരുന്നു.

നവയാഥാസ്ഥിതികര്‍: ഖുര്‍ത്വുബിയുടെ പ്രസ്‌താവനയില്‍ നബിമാര്‍ എന്നുകൂടി ഉണ്ട്‌. നബിമാരെ വിളിക്കല്‍ ശിര്‍ക്കാണെന്ന്‌ അംഗീകരിച്ചുവല്ലോ. സംവാദത്തിന്റെ വിജയം ഇതാണ്‌. ഇപ്രകാരം പുളിച്ച മറുപടിയാണ്‌ ഇതിന്‌ ഇവര്‍ പറഞ്ഞത്‌. ഖുര്‍ത്വുബി ഉദ്ധരിച്ചതും ഞങ്ങള്‍ കോട്ടക്കല്‍വെച്ച്‌ പറഞ്ഞതും ഇപ്പോഴും അംഗീകരിക്കുന്നു. ജിന്നുകളെയും മലക്കുകളെയും വിളിച്ചുതേടല്‍ ശിര്‍ക്കാണെന്ന്‌ ഞങ്ങള്‍ ഇപ്പോഴും പ്രഖ്യാപിക്കുന്നു എന്ന്‌ ഇവര്‍ സംവാദം കഴിയുന്നതുവരെ പ്രഖ്യാപിക്കുകയുണ്ടായില്ല. ഇപ്പോള്‍ നിഷേധിക്കുന്നുവെന്നും പറയുകയുണ്ടായിട്ടില്ല. കുതന്ത്രം പ്രയോഗിച്ച്‌ രക്ഷപ്പെടുകയാണ്‌ ചെയ്‌തത്‌. ഈ സഹായതേട്ടം ശിര്‍ക്കാണെന്ന്‌ സ്ഥാപിക്കലും മുസ്ലിയാക്കന്മാരുടെ പ്രധാന വിഷയമായി അവര്‍ കണ്ടില്ല. അതിനാല്‍ രക്ഷപ്പെടാന്‍ ഇവരെ അനുവദിക്കുകയും ചെയ്‌തു.



© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍. 2009
srfajman@gmail.com

6 comments:

Sapna Anu B.George said...

നല്ല ഒരു വായന....വിവര്‍ണങ്ങളും കൊള്ളാം

basith said...

philosophy of A.Sullami is very well, but sullami should study first فاعل and مفعول به
(kondotty samvadam v/s marunnu kachavadakkaran)

prachaarakan said...

ആലുവ സംവാദം/ രണ്ട്‌

ശബാബ് റീഡേഴ്സ് ഫോറം (S R F) Ajman said...

thank you sapna, abdul, pracharakan....

Unknown said...

Assalamualaikum... Before criticizing and giving negative comments on A.Sullami, try to enquire and understand what he said on certain matters... Dont argue for the sake of dese new jinn thouheed.

Abdul Azeez Vengara said...

http://ponkavanam.com/islam/index.php?title=%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%B6%E0%B4%A6%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82_%E0%B4%92%E0%B4%A4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD

Post a Comment

നിങ്ങളുടെ പ്രതികരണം അറിയിക്കുക....

 
ശബാബ് റീഡേഴ്‌സ് ഫോറം അജ്‌മാന്‍. Designed and Maintained by മലയാളി | Malayaali. For Ajman Islahi Centre, I T Wing.