Tuesday, March 03, 2009

‘നബിമാസം’ പൌരോഹിത്യത്തിന്റെ കൊയ്ത്തുകാലം



ഇപ്പോള്‍ യാഥാസ്ഥിതിക പുരോഹിതന്മാര്‍ മതപരമായ ചൂഷണത്തിന്റെ മുഖ്യസന്ദര്‍ഭങ്ങളായി കാണുന്നത് നബിമാസവും സ്വലാത്ത് വാര്‍ഷികവുമാണ്. നബിമാസം എന്ന പദം അവര്‍ പ്രയോഗിക്കാറില്ലെങ്കിലും റബീഉല്‍ അവ്വല്‍ മാസത്തിലെ ഏത് ദിവസവും അവര്‍ നബിദിനാഘോഷങ്ങളും ജാഥകളും നടത്തിവരുന്നതിനാല്‍ ഒരു ദിനാചരണത്തെ ഫലത്തില്‍ ഒരു മാസാചരണമായി വലിച്ചു നീട്ടുകയാണ് അവര്‍ ചെയ്യുന്നത്.
ഇപ്പോള്‍ നബിദിന ജാഥ എന്ന് നടത്തണമെന്ന് തീരുമാനിക്കുന്നത് ഒന്നുകില്‍ മദ്‌റസാധ്യാപകരുടെയും കമ്മിറ്റിക്കാരുടെയും സൌകര്യം നോക്കിയോ അല്ലെങ്കില്‍ മികച്ച സൌണ്ട്സിസ്റ്റം ലഭ്യമാകുന്നതിനനുസരിച്ചോ ആണ്. നബി(സ) ജനിച്ചത് ഏത് തിയ്യതിക്ക് എന്ന് കിതാബുകള്‍ പരിശോധിച്ചുറപ്പുവരുത്തിയിട്ടല്ല. ഇസ്‌ലാമിലില്ലാത്ത നബിദിനാചരണത്തിന് തെളിവ് കണ്ടെത്താന്‍ കിതാബുകള്‍ പരിശോധിച്ചിട്ട് ഫലമില്ലാത്ത നിലക്ക് ജാഥകളുടെയും റാലികളുടെയും നാള്‍വഴികള്‍ നിശ്ചയിക്കാന്‍ മൈക് ഓപറേറ്റര്‍മാരുടെയും മറ്റും സൌകര്യത്തെക്കാള്‍ മറ്റൊന്നും പരിഗണിക്കാനില്ലല്ലോ.

ജന്മദിനാഘോഷം അല്ലാഹുവോ റസൂലോ(സ) പഠിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ അത്‌ വര്‍ജിക്കേണ്ട അനാചാരമാണെന്നും പറയുന്നവരെ പ്രവാചകനോട്‌ സ്‌നേഹവും ബഹുമാനവുമില്ലാത്തവരായി ചിത്രീകരിച്ചുകൊണ്ടാണല്ലോ എക്കാലത്തും മുസ്‌ലിയാക്കന്മാര്‍ നബിദിന റാലികളെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചുപോന്നിട്ടുള്ളത്‌. ബഹുജനങ്ങളില്‍ ഒരു വലിയ വിഭാഗം ഇപ്പോഴും അവരുടെ അസത്യപ്രചാരണങ്ങളില്‍ വഞ്ചിതരായിക്കഴിയുകയാണ്‌. മുസ്‌ലിയാക്കന്മാരില്‍ സത്യാന്വേഷണതല്‌പരതയുള്ള വല്ലവരുമുണ്ടെങ്കില്‍ അവരും ദീനിന്റെ യാഥാര്‍ത്ഥ്യം അറിയാന്‍ ആഗ്രഹിക്കുന്ന സാമാന്യ ജനങ്ങളും ഈ വിഷയകമായി ചില കാര്യങ്ങള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്‌.

ഒന്ന്‌, നബി(സ)ജനിച്ച ദിവസം കൃത്യമായി അറിയുന്ന അല്ലാഹുവാണല്ലോ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത്‌. ആ ദിവസം സത്യവിശ്വാസികള്‍ കൊല്ലംതോറും വര്‍ണോജ്വലമായ പരിപാടികളോടെ ആഘോഷിക്കേന്നതാണെങ്കില്‍ അല്ലാഹു തന്നെ അക്കാര്യം അറിയിക്കുമായിരുന്നില്ലേ? എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ നബി(സ)യുടെ ഉത്തമമാതൃക പിന്തുടരണമെന്നും, അദ്ദേഹത്തിന്റെ പേരില്‍ സ്വലാത്ത്‌ ചൊല്ലണമെന്നും, ആജ്ഞാപിച്ചിട്ടുന്നെങ്കിലും അദ്ദേഹത്തിന്റെ ജന്മദിനം ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്യാന്‍ ആജ്ഞാപിച്ചിട്ടില്ല എന്നതാണ്‌ വസ്‌തുത.

രണ്ട്‌, പ്രവാചകനായി നിയോഗിക്കപ്പെട്ട ശേഷം നബി(സ) ഇരുപതിലേറെക്കൊല്ലം ജീവിച്ചിട്ടുണ്ട്‌. അത്രയും റബീഉല്‍ അവ്വല്‍ മാസങ്ങള്‍ കഴിഞ്ഞുപോയിട്ടും ആ മാസത്തിലെ ഒരു പ്രത്യേക തിയതി തന്റെ ജന്മദിനമാണെന്ന്‌ അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ ഒരുദിനം അദ്ദേഹം ആചരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതമാതൃക സൂക്ഷ്‌മമായി പിന്തുടര്‍ന്ന മഹാന്മാരായ സ്വഹാബികള്‍ അദ്ദേഹത്തിന്റെ ജീവിതകാലത്തോ വിയോഗശേഷമോ അങ്ങനെയൊരു ദിനം ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്‌തതായി ആധികാരികമായ യാതൊരു ഗ്രന്ഥത്തിലും കാണുന്നില്ല. ഒരിക്കലും നബിദിന റാലി നടത്തിയിട്ടില്ലാത്ത സ്വഹാബികള്‍ പ്രവാചക സ്‌നേഹമില്ലാത്തവരായിരുന്നു എന്ന്‌ മുസ്‌ ലിയാക്കന്മാര്‍ക്ക്‌ വാദമുണ്ടോ?

മൂന്ന്‌, മുസ്‌ ലിംകള്‍ മതാനുഷ്‌ഠാനങ്ങള്‍ നാല്‌ മദ്‌ഹബുകളില്‍ ഒന്നിന്റെ അടിസ്ഥാനത്തില്‍ നിര്‍വ്വഹിക്കണം എന്നാണല്ലോ മുസ്‌ ലിയാക്കന്മാര്‍ ആവര്‍ത്തിച്ചുപറയാറുള്ളത്‌. എന്നാല്‍ അബൂ ഹനീഫ, ശാഫിഈ, മാലിക്‌, അഹ്‌ മദുബ്‌നുഹമ്പല്‍ എന്നീ നാലു ഇമാമുകളില്‍ ആരും നബിദിനം ആചരിച്ചതായി അവരുടെ ഗ്രന്ഥങ്ങളിലോ, അവരുടെ ശിഷ്യന്മാരുടെ ഗ്രന്ഥങ്ങളിലോ കാണുന്നില്ല.

നാല്‌, ബുഖാരി മുസ്‌ലിം തുടങ്ങിയ പ്രമുഖ ഹദീസ്‌ ഗ്രന്ഥങ്ങളിലോ പൂര്‍വ്വിക പണ്‌ഡിതന്മാര്‍ എഴുതിയ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലോ ഇസ്‌ലാമില്‍ നബിദിനാചരണം എന്നൊരു പുണ്യകര്‍മം ഉള്ളതായി പറയുന്നില്ല.

അഞ്ച്‌, കേരളത്തിലെ പള്ളി ദര്‍സുകളിലും യാഥാസ്ഥിതികരുടെ കോളെജുകളിലും മര്‍കസുകളിലും പഠിപ്പിക്കുന്ന പ്രമുഖ കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങളാണ്‌; ഉംദഃ, ഫത്‌ഹുല്‍മുഈന്‍, മഹല്ലി എന്നിവ. ഈ കിതാബുകളിലൊന്നും നബിദിനാചരണം ഫര്‍ദ്വാണെന്നോ, സുന്നത്താണെന്നോ, പുണ്യകര്‍മമാണെന്നോ രേഖപ്പെടുത്തിയിട്ടില്ല. നബി(സ)യോടുള്ള സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കേണ്ടത്‌ മൗലിദ്‌ പാരായണം, നബിദിനറാലി, ജാഥ തുടങ്ങയ പരിപാടികളിലൂടെയാണെന്നും ഈ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടില്ല.

അധിക മുസ്‌ലിയാക്കന്മാരും ഓതിപ്പഠിപ്പിക്കുന്ന ഫിഖ്‌ഹ്‌ ഗ്രന്ഥമാണ്‌ പൊന്നാനിയിലെ പ്രശസ്‌ത പണ്‌ഡിതന്‍ സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ ഫത്‌ഹുല്‍ മുഈന്‍. ഈ ഗ്രന്ഥത്തെപ്പറ്റി അതിന്റെ അവസാന ഭാഗത്ത്‌ ചേര്‍ത്തിട്ടുള്ള ഒരു പദ്യത്തില്‍ പറഞ്ഞിട്ടുള്ളത്‌ മറ്റു ഗ്രന്ഥങ്ങളിലൊന്നും ഉള്‍ക്കൊള്ളാത്ത കര്‍മശാസ്‌ത്ര വിഷയങ്ങള്‍ അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നാണ്‌. ഈ ഗ്രന്ഥത്തിലും റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനോ ആ മാസത്തിലെ മറ്റു ഏതെങ്കിലും തിയ്യതിയിലോ നബിദിനം ആചരിക്കേണ്ടതാണെന്ന്‌ രേഖപ്പെടുത്തിയിട്ടില്ല എന്നത്‌ അത്യന്തം ശ്രദ്ധേയമാണ്‌. മഖ്‌ദൂം പഠിച്ച ഇസ്‌ലാം മതത്തില്‍ നബിദിനം എന്നൊരു ആചാരം ഉണ്ടായിരുന്നില്ലെന്നാണ്‌ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

ആറ്‌, സമസ്‌തക്കാരുടെ ആദ്യകാല അമലിയ്യാത്ത്‌ പുസ്‌തകങ്ങളിലൊന്നും മുസ്‌ലിംകള്‍ ചെയ്യേണ്ട ഫര്‍ദ്വോ സുന്നത്തോ ആയ കര്‍മ്മങ്ങളുടെ കൂട്ടത്തില്‍ മൗലിദ്‌ പാരായണമോ നബിദിന ജാഥയോ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ഇതൊക്കെ എവിടെയെങ്കിലും തിരുകിക്കയറ്റിയിട്ടുണ്ടോ എന്ന്‌ ഈ ലേഖകന്‍ പരിശോധിച്ചിട്ടില്ല. അര നൂറ്റാണ്ട്‌ മുമ്പ്‌ മലബാറിലെ മദ്‌റസകളില്‍ നിന്നൊന്നും നബിദിന ജാഥകള്‍ പുറപ്പെടാറുണ്ടായിരുന്നില്ല. നബിദിനത്തില്‍ കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിക്കുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നില്ല. ഇപ്പോഴും പള്ളികള്‍ നബിദിനത്തില്‍ വര്‍ണക്കടലാസ്‌ മാലകളും ബലൂണുകളും കെട്ടിത്തൂക്കി അലങ്കരിക്കാറില്ലല്ലോ. അടിപൊളി നബിദിനാഘോഷം പുണ്യകരമാണെങ്കില്‍ പള്ളികളില്‍ നിന്നും കൊട്ടും കുരവയുമായി നബിദിനജാഥകള്‍ പുറപ്പെടേണ്ടതണ്ടല്ലേ? ‘സുന്നി മസ്‌ജിദ്‌ ’ എന്ന്‌ പ്രത്യേകം ബോര്‍ഡ്‌ വെച്ച പള്ളികളില്‍ പോലും അടിപൊളി നബിദിനാഘോഷ പരിപാടികള്‍ കാണാറില്ല.

ഏഴ്‌, അല്ലാഹുവും റസൂലും(സ)പഠിപ്പിച്ച മതാനുഷ്‌ഠാനങ്ങള്‍ നിര്‍വഹിക്കുന്നവര്‍ക്കൊന്നും അതിന്റെ പേരില്‍ പണമോ ശാപ്പാടോ നല്‍കാറില്ല. എന്നാല്‍ നബിദിനം, ജീലാനിദിനം എന്നീ ദിവസങ്ങളില്‍ മൗലീദും റാതിബും ഖുത്വ്‌ബിയ്യത്തും ചൊല്ലുന്നവര്‍ക്ക്‌ കാശും വിശിഷ്‌ട ഭക്ഷണവും നല്‍കല്‍ ആചാരമാക്കി വെച്ചിരിക്കുകയാണ്‌. ഈ അനാചാരങ്ങള്‍ ഉപജീവനത്തിനു വേണ്ടി പുരോഹിതന്മാര്‍ കെട്ടിച്ചമച്ചതാണെന്നതിന്‌ ഇതുതന്നെ മതിയായ തെളിവാകുന്നു. പ്രവാചക സ്‌നേഹം, മദ്‌ഹുര്‍റസൂല്‍ എന്നീ പദപ്രയോഗങ്ങളൊക്കെ ഇവര്‍ സൃഷ്‌ടിക്കുന്ന പുകമറകള്‍ മാത്രമാണ്‌.

സ്വലാത്ത്‌ വാര്‍ഷികത്തിന്റെ കാര്യവും ഇതില്‍നിന്ന്‌ വ്യത്യസ്‌തമല്ല. നബി(സ)യുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലുക എന്ന പുണ്യകര്‍മം അല്ലാഹു ആജ്ഞാപിച്ചിട്ടുള്ളതാണ്‌. നമസ്‌കാരത്തില്‍ എങ്ങനെയാണ്‌ സ്വലാത്ത്‌ ചൊല്ലേണ്ടതെന്ന്‌ നബി(സ) പഠിപ്പിച്ചതായി ബുഖാരിയും മുസ്‌ലിമും മറ്റും ഉദ്ധരിച്ച ഹദീസുകളില്‍ കാണാം. അത്‌ മാസത്തിലൊരിക്കലോ കൊല്ലത്തിലൊരിക്കലോ മാത്രം ചൊല്ലാനുള്ളതല്ല. നബി(സ) പഠിപ്പിക്കാത്ത നാരിയത്ത്‌ സ്വലാത്ത്‌ ചൊല്ലാന്‍ വേണ്ടി സഭ കൂടുകയും അതിന്റെ വാര്‍ഷികം സംഘടിപ്പിക്കുകയും ആശാന്‌ പാരിതോഷികങ്ങള്‍ കൊടുക്കുകയും ചെയ്യുന്ന ഏര്‍പ്പാടിന്‌ ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും യാതൊരു തെളിവും ഇല്ല. നാരിയത്ത്‌ സ്വലാത്ത്‌ എന്ന പേരിന്റെ അര്‍ഥവും അടിസ്ഥാനവും എന്താണെന്ന്‌ ചോദിച്ചാല്‍ വ്യക്തമായ യാതൊരു മറുപടിയും പുരോഹിതന്മാരില്‍ നിന്ന്‌ ലഭിക്കുകയില്ല. ഈ സത്യങ്ങളൊക്കെ മറച്ചുവെച്ച്‌ ജനങ്ങളെ വിഡ്‌ഢികളാക്കുകയാണ്‌ പൗരോഹിത്യം ചെയ്യുന്നത്‌.

0 comments:

Post a Comment

നിങ്ങളുടെ പ്രതികരണം അറിയിക്കുക....

 
ശബാബ് റീഡേഴ്‌സ് ഫോറം അജ്‌മാന്‍. Designed and Maintained by മലയാളി | Malayaali. For Ajman Islahi Centre, I T Wing.